Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പെഴുതാം

$
0
0

പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആസ്വാദനക്കുറിപ്പുകള്‍ ഡി സി ബുക്‌സിന്റെ ലിറ്ററേച്ചര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കൂടാതെ വിജയികള്‍ക്ക് 300 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കുന്നു.

നോവലിനെക്കുറിച്ച് 250 വാക്കുകളില്‍ കവിയാതെ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് edit.portal@dcbooks.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുനല്‍കാവുന്നതാണ്.

ആസ്വാദനക്കുറിപ്പുകള്‍ ലഭിക്കേണ്ട അവസാനതീയതി: നവംബര്‍ 30 


കെ.എല്‍.എഫിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു

$
0
0

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ പ്രസംഗം അടുത്തിടെ ലോകം ശ്രദ്ധിച്ച ഒന്നായിരുന്നു. പാരിസ്ഥിതികസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഗ്രെറ്റയുടെ ലോകപ്രശസ്തമായ പ്രസംഗത്തിന്റെ വീഡിയോകള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അതുപോലെ നിങ്ങള്‍ക്കും പറയാനില്ലേ?

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി ചിത്രീകരിച്ച് ഞങ്ങള്‍ക്കയച്ചു തരൂ. മികച്ച പ്രസംഗങ്ങള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നു. കൂടാതെ മികച്ച പ്രസംഗകരെ കണ്ടെത്തി ആകര്‍ഷകമായ സമ്മാനങ്ങളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ക്കായി ഒരു പ്രത്യേക സെഷനും ഒരുക്കുന്നു.

നിബന്ധനകള്‍

1. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ സെല്‍ഫി വീഡിയോകളായിരിക്കണം മത്സരത്തിലേക്ക് അയക്കേണ്ടത്. ഒരു വ്യക്തിയുടെ ഒന്നിലധികം വീഡിയോകള്‍ സ്വീകാര്യമല്ല.

2. വീഡിയോയില്‍ പ്രസംഗത്തിനൊപ്പം മറ്റ് ഇഫക്ടുകളോ സംഗീതമോ ചേര്‍ക്കാന്‍ പാടില്ല.

3. ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം.

4. എന്‍ട്രികള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയുടെ പേര്, വയസ്സ്, സ്‌കൂള്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം എന്നിവയും ഉള്‍പ്പെടുത്തണം

5. competitions@keralalitfest.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാവുന്നതാണ്.

6. വിജയികളെ തെരഞ്ഞെടുക്കുന്ന പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതീയതി: നവംബര്‍ 20

ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്

$
0
0

കോഴിക്കോട്: ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഒ.വി വിജയന്റെ സ്മരണക്കായി നല്‍കുന്ന ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കരുണാകരന്റെ യുവാവായിരുന്ന ഒന്‍പതു വര്‍ഷം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമീപകാല മലയാള നോവലുകളില്‍ ഏറ്റവും സവിശേഷമായ ആഖ്യാനമാണ് കരുണാകരന്റെ രചനയെന്ന് പുരസ്‌കാരനിര്‍ണ്ണയ സമിതി അംഗം അജയ് പി.മങ്ങാട്ടും മുഖ്യ ഉപദേശകന്‍ സി.ആര്‍.നീലകണ്ഠനും പറഞ്ഞു. 2015 ജനുവരിയിലും 2018 ഡിസംബറിനുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിച്ചത്. നവംബര്‍ മൂന്നിന് ഹൈദരാബാദിലെ എന്‍.എസ്.കെ.കെ. സ്‌കൂള്‍ അങ്കണത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.

 

വയലാര്‍ രാമവര്‍മ്മ ചരമവാര്‍ഷികദിനം

$
0
0

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ  മലയാളത്തിന്റെ പ്രിയകവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. 1928 മാര്‍ച്ച് 25-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. 1946ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.

‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍തുടങ്ങിയത് ഇരുപത്തിരണ്ടു വയസ്സില്‍.

‘മതം മതംഹാ! നിങ്ങള്‍ക്കിനിയും കാട്ടാളത്തത്തിന്‍
മദാന്ധ വികൃതികള്‍ നിര്‍ത്തിത്തമ്മില്‍ പുണരാറായില്ലേ”?

‘ജീവിത ഗായകന്‍’ എന്ന കവിതയില്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ട പ്രമേയം അവതരിപ്പിച്ച് മതാന്ധതയുടെ നേര്‍ക്ക് ചലിപ്പിച്ച തൂലിക, കവിതകളിലുടനീളം മതസാഹോദര്യത്തിലൂന്നി മതചൂഷണത്തിനെ എതിര്‍ത്തുകൊണ്ടിരുന്നു.

ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. 1950നും 1961നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ് ഒട്ടുമിക്ക കവിതകളും.

ചെറുകാട് ചരമവാര്‍ഷികദിനം

$
0
0

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ചു. ചെറുകര, ചെമ്മലശ്ശേരി സ്‌കൂളുകളില്‍ അധ്യാപകനായി സേവനനമനുഷ്ഠിച്ചു കൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്‌കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960ല്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

മുത്തശ്ശി, മണ്ണിന്റെ മാറില്‍, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം, ചെകുത്താന്റെ കൂട്, തെരുവിന്റെ കുട്ടി, മുദ്രമോതിരം, ചുട്ടന്‍മൂരി, ഒരു ദിവസം, ചെറുകാടിന്റെ ചെറുകഥകള്‍, മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976 ഒക്ടോബര്‍ 28-ന് അന്തരിച്ചു.

ലോക ഇന്റര്‍നെറ്റ് ദിനം

$
0
0

ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി ആചരിച്ചുവരുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇന്റര്‍നെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 2005 ഒക്ടോബര്‍ 29-നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്. 2005 നവംബറില്‍ ടുണീഷ്യയില്‍ ചേര്‍ന്ന വിവരവിജ്ഞാനസമിതിയുടെ യോഗം ഒക്ടോബര്‍ 29 വിവരവിജ്ഞാന സമിതിയുടെ ആഗോളവ്യാപകദിനമായി ആചരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ ആധുനിക സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

ഉദ്ധരണികള്‍

$
0
0

ആജീവനാന്തം സ്വന്തം ഇഷ്ടപ്രകാരം

പഠിക്കുന്ന സ്വഭാവമുള്ളവരാകാന്‍

യുവമനസ്സുകളെ സജ്ജരാക്കുന്നതാവണം

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം

ഡോ.എ.പി.ജെ.അബ്ദുള്‍ കലാം

സഹ്യഹൃദയം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിച്ച് സുഗതകുമാരി

$
0
0

തിരുവനന്തപുരം: തന്നെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മന്ത്രി ടി.എം. തോമസ് ഐസക്കിനും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്തിനും സഹ്യഹൃദയത്തിന്റെ കോപ്പികള്‍ സമ്മാനിച്ച് കവയിത്രി സുഗതകുമാരി. ഉപതെരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് അനുഗ്രഹം തേടിയെത്തിയ വി.കെ.പ്രശാന്തിന് ആശംസകള്‍ ചൊരിഞ്ഞതിനൊപ്പം തന്റെ പരിസ്ഥിതിക്കവിതകളുടെ സമാഹാരത്തിന്റെ കോപ്പികള്‍ കൂടി ഇരുവര്‍ക്കുമായി സമ്മാനിച്ചാണ് സുഗതകുമാരി സന്തോഷം പങ്കുവെച്ചത്.

പ്രകൃതി മുഖ്യപ്രമേയമാകുന്ന കവിതകളുടെ സമാഹാരമായ സഹ്യഹൃദയം പ്രശസ്ത പ്രകൃതിഛായാഗ്രാഹകരുടെ ചിത്രങ്ങളോടൊപ്പം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മരത്തിനു സ്തുതി, കുറിഞ്ഞിപ്പൂക്കള്‍, സൈലന്റ് വാലി, കാടും കടലും, തുലാവര്‍ഷപ്പച്ച, പശ്ചിമഘട്ടം, മഴയത്ത് ചെറിയ കുട്ടി, ഒരു പാട്ടു പിന്നെയും, കാക്കപ്പൂവ്, നിര്‍ഭയ, ചൂട്, കാട് തുടങ്ങീ 41 കവിതകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.


ടി.പി.ശാസ്തമംഗലത്തിന്റെ ‘ആയിരം പാദസരങ്ങള്‍’പ്രകാശനം ചെയ്തു

$
0
0

മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ടി.പി.ശാസ്തമംഗലത്തിന്റെ ആയിരം പാദസരങ്ങള്‍ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. ഒക്ടോബര്‍ 27-ന് വയലാര്‍ രാമവര്‍മ്മയുടെ 44-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍വെച്ച് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വയലാറിന്റെ പത്‌നി ഭാരതീവര്‍മ്മ തമ്പുരാട്ടിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വയലാറിന്റെ മക്കളായ ശരത് ചന്ദ്രന്‍, ഇന്ദുലേഖ, സിന്ധു, യമുന എന്നിവരും പേരക്കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.

വയലാര്‍ രാമവര്‍മ്മയുടെ അനശ്വരഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങളാണ് ടി.പി.ശാസ്തമംഗലം രചിച്ച ആയിരം പാദസരങ്ങള്‍. വയലാര്‍ ഗാനങ്ങളിലെ കല്പനാവൈചിത്ര്യങ്ങള്‍, സ്ത്രീസങ്കല്പം, പ്രണയസാഫല്യങ്ങള്‍, പ്രേമഭംഗങ്ങള്‍, ആദ്ധ്യാത്മിക ഭാവങ്ങള്‍, വിപ്ലവചിന്തകള്‍, പ്രകൃതി-പരിസ്ഥിതി വീക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആസ്വാദ്യകരമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെറിയ കഥകളുടെ രസതന്ത്രം

$
0
0

പി.കെ.പാറക്കടവ്

ഒരു വലിയ കഥയുടെ വാരിയെല്ലുകള്‍ കൊണ്ടു ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല. എന്നാല്‍ ഒരു ജീവിതത്തിന്റെ വാരിയെല്ലുകള്‍ കൊണ്ട് ഒരു കൊച്ചുകഥയുണ്ടാക്കാം.

ആറു വരികളിലോ പത്തു വരികളിലോ എഴുതുമ്പോഴല്ല ഒരു കൊച്ചുകഥ പിറക്കുന്നത്. ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി ഇത്തിരി കണ്ണീരും ചേര്‍ത്ത് തപസ്സു ചെയ്യുമ്പോഴാണ് ഒരു കൊച്ചു കഥയുണ്ടാകുന്നത്.

ഒരു വാക്കു പൊട്ടിച്ചു നോക്കുമ്പോള്‍ തീ. മറ്റൊരു വാക്കില്‍ നിന്ന് നിലാവ്. മൂന്നാമത്തെതില്‍ നിന്ന് മഞ്ഞ്. അപ്പോള്‍ ഞാന്‍ പറയും ദൈവമേ ഇതൊരു കൊച്ചു കഥയാണല്ലോ.

ഊതിയൂതി വീര്‍പ്പിച്ചു ഒരു ബലൂണ്‍ വലുതാക്കാം. വാക്കുകള്‍ കുത്തിനിറച്ചു വീര്‍പ്പിച്ചാല്‍ ഒരു കഥയാവില്ല. ഊതിവീര്‍പ്പിച്ച ഒരു പൊങ്ങച്ചത്തിന്നെതിരെ ഒരു കൊച്ചുകഥയുടെ മുന കൊണ്ട് കുത്തുകയാണ് വേണ്ടത്.

ചട്ടികളില്‍ വളര്‍ത്തുന്ന ബോണ്‍സായ് ചെടിയല്ല ചെറിയ കഥ. വലിയ കഥയുടെ രൂപമേയല്ല അത്. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ഒരു വേള ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്.

എന്നോട് സുഹൃത്ത് ചോദിച്ചു:’ഈ ഇത്തിരി വരികളില്‍ എന്ത് കഥയാണുള്ളത്?’ ഞാന്‍ പറഞ്ഞു.’പൊട്ടിച്ചു നോക്കൂ’അവന്‍ പൊട്ടിച്ചു നോക്കി. അതില്‍ നിന്ന് തെറിച്ചു വീണത് ജീവിതം.

 

ദേശീയ മിതവ്യയദിനം

$
0
0

ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ലോകവ്യാപകമായി ഒക്ടോബര്‍ 31 ലോക മിതവ്യയദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയില്‍ അന്നേദിവസം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണമായതിനാല്‍ ഒക്ടോബര്‍ 30 ആണ് മിതവ്യയദിനമായി ഇന്ത്യയില്‍ ആചരിച്ചുവരുന്നത്.

1924 മുതലാണ് മിതവ്യയദിനം ആചരിക്കുവാന്‍ ആരംഭിച്ചത്. സമ്പാദ്യശീലം വളര്‍ത്തുന്നതിനും ജീവിതത്തിന്റെ നിലനില്‍പ്പിന് സമ്പാദ്യശീലത്തിന്റെ ആവശ്യകത ഏറെയാണെന്നും ബോധ്യപ്പെടുത്തുവാനുള്ള ദിവസമാണിത്.

38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരി തെളിയും

$
0
0

38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. പതിനൊന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന, മേഖലയിലെ ഏറ്റവും വലിയ സാഹിത്യസാംസ്‌കാരികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പൂര്‍ത്തിയായി. എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തില്‍പ്പരം പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. നൂറ്റമ്പതോളം ഇന്ത്യന്‍ പ്രസാധകരും ഈ വര്‍ഷം പുസ്തകമേളക്കെത്തുന്നുണ്ട്.

തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.

നൊബേല്‍ പുരസ്‌കാര ജേതാവും വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക് പങ്കെടുക്കുന്ന പ്രഭാഷണപരിപാടിയാണ് ഉദ്ഘാടനദിനത്തിലെ മുഖ്യാകര്‍ഷണം. വൈകിട്ട് ഏഴ് മുതല്‍ എട്ടര വരെ, ബാള്‍ റൂമിലാണ് തന്റെ നോവലുകളെയും മറ്റ് രചനകളെയും തുര്‍ക്കിയിലെ തന്റെ ജീവിതത്തെയും കുറിച്ച് ഓര്‍ഹന്‍ പാമുക് സംവദിക്കുന്നത്.

ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ബോളിവുഡിന്റെ പ്രിയ താരങ്ങളായ ഗുല്‍ഷന്‍ ഗ്രോവര്‍, ലിസ റേ, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, അനിത നായര്‍, അശ്വിന്‍ സാംഗി, ജീത് തയ്യില്‍, മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍എന്നിവരും കേരളത്തില്‍നിന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നടന്മാരായ ടൊവീനോ തോമസ്, സിദ്ദിഖ്, ഗായിക കെ.എസ്.ചിത്ര, ജി.എസ്.പ്രദീപ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

മലയാളം-തമിഴ് ഭാഷകളിലുള്ള ഇരുനൂറ്റിമുപ്പതിലേറെ പുസ്തകങ്ങളാണ് ഈ വര്‍ഷം മേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക വേദിയും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ രചിച്ച നാല്‍പ്പതോളം പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പത് കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് കോമിക് കോര്‍ണര്‍ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേകതീയേറ്റര്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.

ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളാണ് ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. പുസ്തകപ്രകാശനത്തിനായി ഷാര്‍ജ ഭരണാധികാരി മേള സന്ദര്‍ശിക്കുന്നുണ്ട്.

പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9ന് മേള സമാപിക്കും.

മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

 

കായേന്‍; ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ

$
0
0

ഭ്രാതൃഘാതകനായ കായേന്റെ ജീവിതം അതീവസുന്ദരമായ രചനാശൈലിയിലൂടെ വായനക്കാര്‍ക്കായി പുനഃസൃഷ്ടിക്കുകയാണ് നൊബേല്‍ പുരസ്‌കാര ജേതാവായ ഷുസെ സരമാഗു തന്റെ നോവലിലൂടെ. പഴയ നിയമത്തില്‍നിന്നും തികച്ചും വിഭിന്നനായ കായേനെയാണ് ഈ കൃതിയില്‍ വായനക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നത്. അസൂയാലുവും അനീതിക്കാരനും സ്വാര്‍ത്ഥനുമായ ദൈവം ഭരിക്കുന്ന ലോകത്തില്‍ അവന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന കായേന്‍ നിലവിലുള്ള വ്യവസ്ഥകളെ ധിക്കരിക്കുന്നവനാണ്. നീതിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദൈവത്തിന്റെ നീതിബോധം മനുഷ്യന്റെ നീതിബോധവുമായി നടത്തുന്ന ഏറ്റുമുട്ടലാണ് കായേന്റെ ജീവിതത്തിലൂടെ സരമാഗു അവതരിപ്പിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കായേന്‍ പ്രശസ്ത കഥാകൃത്ത് അയ്മനം ജോണാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

കായേന്റെ വിവര്‍ത്തനാനുഭവത്തെക്കുറിച്ച് അയ്മനം ജോണ്‍

‘വളരെ രസകരം, ആസ്വാദ്യകരം’ എന്ന ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ വിലയിരുത്തല്‍ പുറംകവറില്‍ എടുത്തുചേര്‍ത്തുകൊണ്ടാണ് ഷുസെ സരമാഗുവിന്റെ ‘കായേന്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ലണ്ടനിലെ വിന്റേജ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാസ്തവമാണത്. ലോകമെങ്ങും പരിചിതമായ ബൈബിള്‍ പഴയനിയമകഥകളില്‍ ചിലത് തികഞ്ഞ ആക്ഷേപഹാസ്യ ധ്വനികളോടെ പുനരവതരിപ്പിക്കപ്പെട്ടി ട്ടുള്ള ആ അവസാനത്തെ സരമാഗു നോവല്‍ അതിന്റെ ഉപരിതലവായനയില്‍ അങ്ങനെതന്നെയാണ് അനുഭവപ്പെടുക. എന്നാല്‍ ആ പുറംവായനയ്ക്ക് പുറമേ ഒരകം വായനയ്ക്കുകൂടി ഉതകുന്നതാണ് ‘കായേന്‍’എന്നുള്ളത് വിന്റേജ് ബുക്‌സ് ‘പുറത്ത്’ പറയാതിരുന്ന വസ്തുതയുമാണ്. ദൈവം നീതിമാനാണെന്നത്ബൈബിളില്‍ പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രസ്താവമാണല്ലോ. അപ്പറയുന്ന ‘ദൈവനീതി’കൊണ്ട് വിവക്ഷിക്കുന്നതൊക്കെ മനുഷ്യാര്‍ജിതമായ നീതിബോധത്തോട് എത്രമാത്രം പൊരുത്തപ്പെടുന്നുണ്ട് എന്ന അന്വേഷണമാണ് കായേന്‍ എന്ന ലഘുനോവലിന് ആത്മഗൗരവം നല്‍കുന്നതെന്ന് ആ ‘അകം വായന’യിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു.

ബൈബിള്‍ പറയുന്ന ലോകചരിത്രപ്രകാരം ഭൂലോകം കണ്ട ആദ്യകൊലപാതകിയായ കായേന്‍ കേവലമനുഷ്യന്റെ നീതിബോധം ഉപയോഗിച്ച് ദൈവനീതിയില്‍ കണ്ടെത്തുന്ന പൊരുത്തക്കേടുകളെ സംബന്ധിച്ച് ദൈവവുമായി നടത്തുന്ന സംവാദങ്ങളിലൂടെയാണ് സരമാഗു തന്റെ അന്വേഷണത്തെ സര്‍ഗാത്മകമാക്കുന്നത്. അതിനുമുന്‍പുതന്നെ ആദംഹവ്വമാര്‍ തുടങ്ങിവച്ചിരുന്ന സംവാദങ്ങളുടെ തുടര്‍ച്ചയുമാണത് എന്നുള്ളതുകൊണ്ട് അത് തലമുറതലമുറയായി ദൈവസങ്കല്പം നേരിടുന്ന വിശ്വാസ ത്രിസന്ധികളെക്കൂടി അഭിസംബോധന ചെയ്യുന്നുമുണ്ട്. കായേനെ പഴയനിയമത്തില്‍നിന്ന് മോചിതനാക്കി പുറത്തേക്കുകടത്തി അവന്‍ കാലസങ്കല്പത്തെ മറികടന്നതും സംഭവബഹുലവുമായ ഒരു ജീവിതം കൊടുത്തുകൊണ്ടാണ് സരമാഗു ഈ നോവലിനു വേണ്ടിയുള്ള ഭാവനാസഞ്ചാരം നടത്തിയിട്ടുള്ളത്. അങ്ങനെ ചാര്‍ളി ചാപ്ലിന്‍ സിനിമകളെന്ന പോലെ ദ്വിമാനസ്വഭാവമുള്ള ഒരാസ്വാദനമാണ് കായേന്‍ എന്ന കൃതി നമ്മള്‍ വായനക്കാരില്‍നിന്ന് ആവശ്യപ്പെടുന്നത്. അതിലെ നര്‍മ്മമാധുര്യത്തില്‍ മാത്രം ആമഗ്‌നരാകാതെ ചിരികളാല്‍ ഒളിപ്പിച്ച് പിടിച്ചിട്ടുള്ള കരച്ചിലുകള്‍ക്കുകൂടി കാതോര്‍ത്തുകൊണ്ടായിരിക്കണം ആ രചന വായിച്ചുപോകേണ്ടത്.

ബൈബിള്‍ പുതിയനിയമത്തെ ആധാരമാക്കി എഴുതപ്പെട്ട ‘ഗോസ്പല്‍ അക്കോര്‍ഡിങ് റ്റു ജീസസ് ക്രൈസ്റ്റ്’ എന്ന മുന്‍കൃതിയില്‍ സ്വീകരിച്ച അതേ ആശയസമീപനവും പ്രമേയപരിചരണവും ഭാഷാവിന്യാസവുമാണ് സരമാഗു ഈ പഴയനിയമ വിമര്‍ശനത്തിലും സ്വീകരിച്ചിട്ടുള്ളത് അങ്ങനെയൊരു പാരസ്പര്യംകൊണ്ട് പ്രസ്തുതനോവലിന്റെ ഒരു വിപുലീകരണമെന്നും കായേനെ വിശേഷിപ്പിക്കാന്‍ കഴിയും. കായേന്റെ മലയാളപരിഭാഷയുടെ അനുഭവമെന്തായിരുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ ‘പഴയനിയമ’ കാലദേശങ്ങളിലൂടെ സരമാഗുവെന്ന പെരുന്തച്ചനൊപ്പം മനസ്സുകൊണ്ട് ഒരു അനുയാത്ര നടത്തിയ പ്രതീതി’ എന്നൊരു മറുപടിയായിരിക്കും ഞാന്‍ ആദ്യം നല്കുക. കായേനിലെ ദേശങ്ങള്‍, ദേശവാസികള്‍, സംഭവപരമ്പരകള്‍ അതൊക്കെയും ബൈബിള്‍ വായനകളിലൂടെ പണ്ടേ പരിചിതമായിരുന്നതുതന്നെയാണ് ആ അനുഭവസാത്മ്യത്തിനു കാരണമായതെന്നും പറയാനാകും. തന്റെ പ്രയാണവഴികളില്‍ കായേന്‍ കണ്ടു മുട്ടിയ പലകാല മനുഷ്യകുലങ്ങള്‍ മാത്രമല്ല അതേവഴികളില്‍വച്ച് അവന്‍ പരിചയപ്പെട്ട ദൈവദൂതന്മാരും മാലാഖമാരുമൊക്കെപ്പോലും അവനുമായി പങ്കിടുന്ന മനുഷ്യാവസ്ഥയുടെ സാര്‍വ്വലൗകികമായ അന്തര്‍സംഘര്‍ഷങ്ങളാണ് ആ സര്‍ഗ്ഗയാത്രാനുഭവത്തിന് അതിന്റെ സാഹിത്യപരതയ്ക്കപ്പുറത്തേക്കുപോയ ഒരു വൈകാരികഭാവം കൂടിനല്കിയതെന്നും തിരിച്ചറിയാന്‍ സാധിക്കുന്നു.

താളാത്മകമായി ഒഴുകുന്ന ഒരു പുഴയിലൂടെ നടത്തിയ ഒരു തോണിയാത്രയോടാണ് കായേന്റെ ആദ്യവായനയുടെ അനുഭവത്തെ ഞാന്‍ ഉപമിക്കുന്നതെങ്കില്‍ പരിഭാഷയ്ക്കായി ഏര്‍പ്പെട്ട രണ്ടാം വായനയെ അതേ പുഴയൊഴുക്കിലൂടെനീന്തിത്തുടിച്ചും ആഴങ്ങളിലേക്ക് നീര്‍ക്കാംകുഴിയിട്ടുമൊക്കെ നടത്തിയ മുങ്ങിക്കുളിയുടെ അനുഭവത്തോടാണ് ഉപമിക്കേണ്ടത്. ആദ്യത്തെ വെറും വായനയുടെ അനുഭവത്തേക്കാള്‍ ഒത്തിരിയേറെ കുളിര്‍മ്മയും ഉന്മേഷവും മനസ്സിന് നല്കിയത് പരിഭാഷയുടെ അനുഭവംതന്നെയാണ് എന്നര്‍ഥം. എഴുത്തിലെ ആ പെരുന്തച്ചന്റെ കൈവേലകള്‍ അങ്ങനെ അടുത്തിരുന്ന് കണ്ടുകൊണ്ട് ഭാഷയില്‍ നടത്തിയപരകായപ്രവേശം ആ സാഹസത്തിന് മുതിരുമ്പോള്‍ എനിക്കുണ്ടായിരുന്ന ആശങ്കകളെയത്രയും അസ്ഥാനത്താക്കുകയുണ്ടായി. ഒറ്റയ്ക്കിരുന്ന് നടത്തിയ ആ ഭാഷായജ്ഞത്തെ മറ്റൊരു ഭാഷയുമായി ഒരുമിച്ചിരുന്ന് നടത്തിയ നര്‍മ്മസല്ലാപത്തിന്റെ രസനീയതയോടെയാണ് ഞാനിന്ന് ഓര്‍ത്തിരിക്കുന്നത്. നോവലിലെ വാക്കുകള്‍ക്കും വാഗ്മയങ്ങള്‍ക്കും ചേരുന്ന മലയാള മറുവാക്കുകളും വാഗ്മയങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നപ്പോള്‍ സരമാഗുവിന്റെ മനോഹരഗദ്യത്തില്‍ തുളുമ്പിക്കിടക്കുന്ന കവിതയെഒട്ടും തൂവിപ്പോവാതെ ഇക്കരെയെത്തിക്കാനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. കേവല മായ അര്‍ത്ഥകല്പനകള്‍ കൊണ്ട ല്ലാതെ മൊഴിവഴക്കങ്ങള്‍കൊണ്ട് മാത്രം ആശയം വ്യഞ്ജിപ്പിക്കേണ്ട പല സന്ദര്‍ഭങ്ങളും കായേനിലുണ്ട്. അപ്പോഴൊക്കെയും ആ മറുഭാഷാ മൊഴിവഴക്കങ്ങള്‍ക്ക് ഒപ്പംനില്‍ക്കുന്നവയോ ചിലപ്പോഴൊക്കെ അതിലും മികച്ചവയോ ആയ മൊഴിഭേദങ്ങള്‍ നമ്മുടെ ഭാഷയില്‍ ലഭ്യമായിക്കൊണ്ടി രുന്നതാണ് ഈ പരിശ്രമത്തെ ആനന്ദകരമാക്കിയ മറ്റൊരനുഭവവിശേഷം. ഏതാണ്ടൊരു ചതുരംഗക്കളിയുടെ രസനീയത യോടെ നടത്തിയ ഈ ഭാഷാന്തരം മലയാളഭാഷയില്‍ എനിക്കുള്ള ആത്മവിശ്വാസത്തെ വര്‍ധിപ്പിച്ച അനുഭവംകൂടിയായിരുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ഷുസെ സരമാഗുവിന്റെ കായേന്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

തന്റെ കൃതികള്‍ മലയാളത്തില്‍ വായിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓര്‍ഹന്‍ പാമുക്

$
0
0

ഷാര്‍ജ: തന്റെ കൃതികള്‍ക്ക് മലയാളി വായനക്കാര്‍ക്കിടയില്‍ ലഭിച്ച  സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് നൊബേല്‍ പുരസ്‌കാരജേതാവും വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കഴിഞ്ഞ 15 വര്‍ഷമായി ഡി സി ബുക്‌സിലൂടെയാണ് തന്റെ കൃതികള്‍ മലയാളികള്‍ വായിക്കുന്നത്. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും പാമുക് വ്യക്തമാക്കി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പാമുകിന്റെ പ്രതികരണം.

“അടുത്തിന്റെ തന്റെ രണ്ട് നോവലുകള്‍ കൂടി ഡി സി ബുക്‌സ് പുറത്തിറങ്ങിയിട്ടുണ്ട്. ഇവയുടെ വായനാനുഭവത്തെക്കുറിച്ച് മലയാളികളുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ഞാന്‍.” പാമുക് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ അതിഥിയായെത്തിയ പാമുക് ഡി സി ബുക്‌സിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുകയും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത തന്റെ പുസ്തകങ്ങളെ കൗതുകപൂര്‍വ്വം വീക്ഷിക്കുകയും ചെയ്തു.

ചുവപ്പാണെന്റെ പേര്, വൈറ്റ് കാസില്‍, മഞ്ഞ്, കറുത്ത പുസ്തകം, നിഷ്‌കളങ്കതയുടെ ചിത്രശാല, പുതു ജീവിതം, മൗനവീട്, ഇസ്താംബൂള്‍, നിറഭേദങ്ങള്‍, നോവലിസ്റ്റിന്റെ കല, ചുവന്നമുടിയുള്ള സുന്ദരി, പ്രണയനൊമ്പരങ്ങള്‍ തുടങ്ങി പാമുക്കിന്റെ 12-ഓളം കൃതികള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് ഇതുവരെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ന് വൈകിട്ട് ഓര്‍ഹന്‍ പാമുക്കുമായി നടക്കുന്ന സംവാദത്തിന്റെ തത്സമയ വീഡിയോ ഡി സി ബുക്‌സ് ദുബായ്  ഫെയ്സ്ബുക്ക് പേജിലൂടെ സംപ്രക്ഷണം ചെയ്യുന്നതാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 8.30 മുതലാണ് പരിപാടി ആരംഭിക്കുക.

സന്ദര്‍ശിക്കുക

 

ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികദിനം

$
0
0

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാ നെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19-നാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1933-ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1936-ല്‍ ഇന്ദിര, ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ ഓക്‌സ്ഫഡിലെ പഠനം പൂര്‍ത്തിയാക്കാന്‍ ഇന്ദിരക്കു കഴിഞ്ഞില്ല. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുന്‍പായി ഫിറോസിനെ ഇന്ദിര വിവാഹം ചെയ്തു.

1959-60 കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയായി നിയമിച്ചു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി സ്ഥാനമേറ്റു.

1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണതഫലമായി 31-ന് ഒക്ടോബര്‍ 1984-ന് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ദാരുണാന്ത്യം.

 


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

$
0
0

മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചു. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ ഓര്‍ഹന്‍ പാമുക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

‘തുറന്ന പുസ്തകങ്ങള്‍ തുറന്ന മനസ്സുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകമേളയില്‍ എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം-തമിഴ് ഭാഷകളിലുള്ള 230-ലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. ലബനോണ്‍ എഴുത്തുകാരിയും നിരൂപകയുമായ ഡോക്ടര്‍ യുമ്‌ന അല്‍ ഈദ് ആണ് മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് 2019-ലെ സാംസ്‌കാരികവ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണത്തിന്റെയും പ്രസാധകരുടെ പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ഈ വര്‍ഷത്തെ പുസ്തകമേള മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ചുനില്‍ക്കുമെന്നാണ് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഇക്കുറി മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശനങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേകമായ പുസ്തകപ്രകാശനവേദിയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വായനയുടെ ഭാവിവാഗ്ദാനങ്ങളായ കുട്ടികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ രചിച്ച നാല്‍പ്പതോളം പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പത് കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് ‘കോമിക് കോര്‍ണര്‍’ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേകതീയേറ്റര്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.

ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളും ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.

മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള നവംബര്‍ ഒന്‍പതിനാണ് സമാപിക്കുക.

ഇന്ത്യന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ഓര്‍ഹന്‍ പാമുക്

$
0
0

38-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നൊബേല്‍ പുരസ്‌കാരജേതാവും തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനുമായ ഓര്‍ഹാന്‍ പാമുക് ഇന്ത്യന്‍ പവലിയനിലെ പുസ്തകപ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതം മാത്രമല്ല, നിരത്തുകളില്‍ വസിക്കുന്ന സാധാരണക്കാരുടെ ജീവിതവും വര്‍ണ്ണിക്കപ്പെടാന്‍ തക്കവണ്ണം മൂല്യമേറിയവയാണെന്ന് ഓര്‍ഹന്‍ പാമുക് അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ഇടത്താവളമായ ഈസ്റ്റാംബൂളിലാണ് താന്‍ വസിക്കുന്നതെന്നും, പതിറ്റാണ്ടുകളായി നടക്കുന്ന അഭയാര്‍ത്ഥിപ്രവാഹത്തിന് താന്‍ നേര്‍സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. അഭയം തേടി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്ന അഭയാര്‍ത്ഥികളോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് പല രാജ്യങ്ങളുടേതും. ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും ഏത് മണ്ണിലും കുടിയേറാനുള്ള അവകാശമുണ്ടെന്നാണ് തന്റെ അഭിപ്രായം. ഓര്‍ഹാന്‍ പാമുക് മാധ്യമങ്ങളോടു വ്യക്തമാക്കി.

ഇന്ത്യയില്‍ തനിക്ക് മികച്ച വായനാസമൂഹമുണ്ടെന്നുള്ളത് ആഹ്ലാദം നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി ബുക്‌സുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സഹകരിക്കുന്നുണ്ടെന്നും മലയാളത്തില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ക്കിടയില്‍നിന്നു ലഭിക്കുന്ന സ്വീകാര്യത തന്നെ വിസ്മയിപ്പിക്കുന്നതായും ഓര്‍ഹാന്‍ പാമുക് പറഞ്ഞു.

വി.സുനില്‍കുമാറിന്റെ ‘സുസ്ഥിര നിര്‍മ്മിതികള്‍’; പുസ്തകപ്രകാശനം ഷാര്‍ജയില്‍

$
0
0

38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.സുനില്‍കുമാറിന്റെ സുസ്ഥിര നിര്‍മ്മിതികള്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പനാണ് പ്രകാശനം നിര്‍വ്വഹിക്കുക. നവംബര്‍ ഒന്നാം തീയതി വൈകിട്ട് 9 മണിക്ക് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഫോറം 2-ലെ ഹാള്‍ നമ്പര്‍ 7-ല്‍ വെച്ചാണ് പുസ്തകപ്രകാശനം.

വ്യവസായത്തിലും ജീവിതത്തിലും വിജയം കൈവരിക്കാനാവശ്യമായ അറിവുകള്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് പകര്‍ന്നുനല്‍കുന്ന വി.സുനില്‍കുമാറിന്റെ കൃതിയാണ് സുസ്ഥിര നിര്‍മ്മിതികള്‍. പ്രതിസന്ധികളില്‍ തളര്‍ന്നുവീഴാതെ മുന്നോട്ടു നടക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന രചനയാണിത്. കൂടുതല്‍ ചിന്തിക്കുവാനും പുതിയ വഴികള്‍ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന ഈ പുസ്തകം ഓരോ വ്യക്തിയുടെയും പരിമിതികളെ സ്വയം അതിജീവിക്കുവാനുള്ള രഹസ്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു.

 

ആശയവിനിമയത്തിന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെ: ഓര്‍ഹന്‍ പാമുക്

$
0
0

ആശയവിനിമയത്തിന് ഇന്ന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെയാണെന്ന് നൊബേല്‍ പുരസ്‌കാരജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കവിതകള്‍ മാജിക്കലാണ്. എന്നാല്‍ വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കാനാവുന്നത് നോവലുകളിലൂടെയാണ്. ഈയിടെ ഒരു പഠനത്തില്‍ ഇത്തരത്തിലുള്ള ആശയവിനിമയം 97 ശതമാനവും നോവലിലൂടെയാണ് നടക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ആറേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ബുക്കുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും വന്നതോടെ അതിലും കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നോവല്‍ വായനയിലും വലിയ കുറവ് വന്നിട്ടുണ്ട്. തുര്‍ക്കിയില്‍ പക്ഷെ, കൂടുതല്‍ ജനങ്ങളും വായനയാണ് ഇഷ്ടപ്പെടുന്നത്. ടെലിവിഷന്‍ ചാനലുകളെല്ലാം ഗവണ്‍മെന്റിന്റെ പ്രചാരണയന്ത്രങ്ങളായി മാറിയതാണ് ഇതിന് കാരണം. അത്തരത്തില്‍ ടെലിവിഷന്‍ കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ ജനം വായനയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നും പാമുക് പറഞ്ഞു.

നോവല്‍ എഴുതുക എന്നത് ഒരു പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് എഴുതുന്നതുപോലെ എളുപ്പമല്ല. അതിന് സമയവും കാലവും അതിന്റെ ഭാവവുമെല്ലാം ഘടകമാണ്. ഞാനൊരു സംതൃപ്തനായ, സന്തോഷവാനായ എഴുത്തുകാരനാണ്. സാഹിത്യരചനകളെ കുറിച്ചുള്ള വിമര്‍ശനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതല്ലാതെയുള്ള വിമര്‍ശനം അപകടകരവുമാണ്. അത്തരത്തിലുള്ള ചില വിമര്‍ശനങ്ങള്‍ക്ക് വിധേയരായവര്‍ പലരും ജയിലിലുണ്ട്. എന്നാല്‍ ഞാന്‍ പുറത്തുതന്നെയാണ്. അതിനാല്‍ സന്തോഷവാനുമാണെന്ന് പാമുക് പറഞ്ഞു. സൂഫിസം അതിന്റെ സാഹിത്യപരമായ കാരണങ്ങളാല്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് അത്. അതിനാല്‍ അതെനിക്ക് ഇഷ്ടവുമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ സാഹിത്യശാഖകളെയെല്ലാം താന്‍ സമീപിച്ചത്, മതപരമായ താത്പര്യത്തേക്കാള്‍ സാഹിത്യപരമായ താത്പര്യം മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കിയുടെ ഓട്ടോമെന്‍ പാരമ്പര്യം, സംസ്‌കാരം, സാഹിത്യം എന്നിവയെക്കുറിച്ചും പാമുക് സംസാരിച്ചു. ലോകത്തെ 63 ഭാഷകളില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും തുര്‍ക്കി ഭാഷയില്‍ എഴുതുന്നതിനാല്‍ താന്‍ പ്രാഥമികമായി തുര്‍ക്കിക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നത് ഒരു വൃക്ഷം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് പോലെയാണ്. രചനകള്‍ക്കു പിന്നില്‍ ദീര്‍ഘകാലത്തെ ഗവേഷണവുമുണ്ട്. തനിക്ക് പൊതുവെയുള്ള രോഷം തന്നെ എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ എഴുത്തിനെ ഉത്തേജിപ്പിക്കും.

താന്‍ ഒരു ഇടതുപക്ഷവാദിയാണെന്ന് പറഞ്ഞ ഓര്‍ഹന്‍ പാമുക്, ഇടതുപക്ഷക്കാരായ തന്റെ പല സുഹൃത്തുക്കളും ഓട്ടോമെന്‍ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞെങ്കിലും, താന്‍ തന്റെ രചനകളിലെല്ലാം തുര്‍ക്കിയുടെ തനതുസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെയാണ് ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും തന്നെ തുര്‍ക്കിവിരുദ്ധനായി ചിത്രീകരിച്ചത്.

ദി മ്യൂസിയം ഓഫ് ഇന്നൊസെന്‍സ് എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുക്കളെല്ലാം ശേഖരിച്ച് ഇസ്താംബൂളില്‍ ഒരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഓര്‍ഹാന്‍ പമുക് തുര്‍ക്കിയിലെത്തിയാല്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് സൂചിപ്പിച്ച് സദസ്സിനെ ക്ഷണിച്ചു.

ഷാര്‍ജ ഭരണാധികാരി ശെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പാമുക്കിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സദസ്സിലുണ്ടായിരുന്നു. മുന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ഒമര്‍ സെയ്ഫ് ഗൊബാഷാണ് പാമുക്കുമായുള്ള സംവാദം നയിച്ചത്.

ഇന്ത്യന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ഓര്‍ഹന്‍ പാമുക്

ലാജോ ജോസ് നാളെ 11 മണി മുതല്‍ 12 വരെ നിങ്ങള്‍ക്കൊപ്പം

$
0
0

റൂത്തിന്റെ ലോകം എന്ന പുതിയ നോവലിന്റെ വിശേഷങ്ങളുമായി എഴുത്തുകാരന്‍ ലാജോ ജോസ് തത്സമയം വായനക്കാരുമായി സംവദിക്കുന്നു. നവംബര്‍ ഒന്നാം തീയതി രാവിലെ 11 മുതല്‍ 12 മണി വരെ ഡി സി ബുക്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് തത്സമയം എത്തുന്നത്. വായനക്കാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലാജോ ജോസ് മറുപടി നല്‍കും.

സന്ദര്‍ശിക്കുക

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>